Publish Date: Wed, 14 Mar 2018 (14:02 IST)Updated Date: Wed, 14 Mar 2018 (14:20 IST)
മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി ചരിത്രം സാക്ഷ്യം വഹിക്കാൻ പോകുന്ന മാരക രോഗം 'ഡിസീസ് എക്സ്' വൈകാതെ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഗൗരവമാർന്ന മുന്നറിയിപ്പ്.
ബാർസിസ് സിക്ക എബോള തുടങ്ങി ഇതേവരെ നേരിട്ട പകർച്ചവ്യാധികളെക്കാളേറെ മാരകശേഷി ഉള്ളതാണ് ഡിസീസ് എക്സ് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഈ രോഗാണുവിനെക്കുറിച്ച് കൂടുതൽ പഠിച്ച് വരികയാണ്. നിലവിൽ രോഗത്തിനു യാതൊരു വിധ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ല.
മനുഷ്യ വംശത്തിന്റെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഡിസീസ് എക്സിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗം ബാധിച്ചാൽ മരണം ഉറപ്പാണെന്നു മാത്രമല്ല ഇത് അതിവേഗം മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും.
ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പകർച്ചവ്യാധികളിൽ അടുത്ത ദുരന്ത സമാനമായ രോഗമായിരിക്കും ഡിസീസ് എക്സ്. ലോകം ഇതേവരേ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലായിരിക്കും രോഗം പെരുമാറുക എന്ന്ലോകാരോഗ്യ സംഘടനയുടെ കമ്മറ്റി ഉപദേശകനും റിസേര്‍ച്ച് കൗണ്‍സില്‍ ഓഫ് നോര്‍വേ ചീഫ് എക്സിക്യൂട്ടീവുമായ ജോണ്‍ ആണ്‍ റോട്ടിഗെന്‍ പറയുന്നു.
വന്യമൃഗങ്ങളിലും വളർത്തു മൃഗങ്ങളിലും കാണപ്പെടുന്ന സൂനോസെസ് എന്ന രോഗം ഡിസീസ് എക്സിന്റെ രോഗാണുവിന് ഉറവിടമായിത്തീരാൻ സാധ്യതയുള്ളതായാണ് ശാസ്ത്ര ലോകം പറയുന്നത്. ഇത് പിന്നീട് മൗഷ്യരിലേക്ക് പടർന്നു പിടിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളെ ഗൗരവമായി കാണണം എന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.