Israel's attacks on Gaza: 'തുടക്കം മാത്രം'; കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍, മരണസംഖ്യ 400 കടന്നു
ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 404 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍
Israel's attacks on Gaza: പലസ്തീന്‍ ജനതയ്‌ക്കെതിരായ കൊലവിളി തുടര്‍ന്ന് ഇസ്രയേല്‍. ഗാസ മുനമ്പില്‍ നടത്തിയ കൂട്ടക്കുരുതിക്ക് പിന്നാലെ ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കുന്നത്. 'ഇതൊരു തുടക്കം മാത്രം' എന്നാണ് 400 ലേറെ പേര്‍ കൊല്ലപ്പെട്ട വംശഹത്യക്ക് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഇസ്രയേല്‍ വടക്കന്‍ ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 404 പേര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്കുകള്‍. മരണസംഖ്യ ഇനിയും ഉയരും. അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റു. പലസ്തീന്‍ ജനത വടക്കന്‍ ഗാസയിലെ വിവിധ പ്രവിശ്യകളില്‍ നിന്ന് പലായനം ചെയ്യുകയാണ്. വെടിനിര്‍ത്തല്‍ ചര്‍ച്ച താളം തെറ്റിയതിനു പിന്നാലെയാണ് ഇസ്രയേല്‍ ഗാസ മുനമ്പില്‍ വീണ്ടും കൂട്ടക്കുരുതി നടത്തിയത്. അമേരിക്കയുമായി കൂടിയാലോചിച്ചാണ് ഇസ്രയേല്‍ കടന്നാക്രമണം പുനരാരംഭിച്ചതെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ഗാസ സിറ്റിയില്‍ അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പുരോഗതിയില്ലാത്തതിനാലാണ് വീണ്ടും ആക്രമണത്തിനു ഉത്തരവിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. അടുത്ത ഘട്ട ആക്രമണം ആസൂത്രണം ചെയ്യാന്‍ നെതന്യാഹു നിര്‍ദേശം നല്‍കി.
' ഇപ്പോള്‍ മുതല്‍ കൂടുതല്‍ സേനയുടെ ബലത്തില്‍ ഹമാസിനെതിരെ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇനിയുള്ള ചര്‍ച്ചകളെല്ലാം അഗ്നിക്കു നടുവില്‍ നിന്നു മതി. ഇതൊരു തുടക്കം മാത്രമാണ്,' നെതന്യാഹു പറഞ്ഞു.
ഗാസയ്‌ക്കെതിരെ പ്രതിരോധം കടുപ്പിച്ച ശേഷമാണ് ഇപ്പോഴത്തെ കൂട്ടക്കുരുതി. 17 ദിവസമായി സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ മുനമ്പിലേക്ക് അവശ്യ വസ്തുക്കള്‍ എത്തുന്നില്ല. വൈദ്യുതി ബന്ധവും ദിവസങ്ങള്‍ക്കു മുന്‍പ് വിച്ഛേദിച്ചു. ആശുപത്രി സേവനങ്ങള്‍ താളംതെറ്റി. ഇസ്ലാം മതവിശ്വാസികള്‍ നോമ്പ് മുറിക്കാനായി കാത്തുനില്‍ക്കുന്ന സമയത്താണ് ഇസ്രയേലിന്റെ കൂട്ടക്കുരുതി.