റഷ്യയുമായുള്ള എണ്ണവ്യാപാരകരാര്‍ കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന യുഎസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി അവര്‍ക്ക് തന്നെ ഒടുവില്‍ തിരിച്ചടിയായി മാറുമെന്ന് പുടിന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിന്‍ ഇന്ത്യ- റഷ്യ ബന്ധം പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമാണെന്ന് വ്യക്തമാക്കി. ഇന്ത്യയെ പോലെ ഒരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വം എടൂക്കുന്ന തീരുമാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. അവര്‍ ഒരിക്കലും അപമാനം സഹിക്കില്ല. എനിക്ക് പ്രധാനമന്ത്രി മോദിയെ അറിയാം. അദ്ദേഹവും അത്തരം അപമാനം സഹിക്കില്ല.
എണ്ണവ്യാപാരത്തില്‍ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അര്‍ഥശൂന്യമാണ്. ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍ 9-10 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും. പുറത്തുനിന്നുള്ള ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ട കാര്യം ഇന്ത്യയ്ക്കില്ല. റഷ്യയുമായി ദീര്‍ഘകാലമായി സുസ്ഥിരമായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്.
റഷ്യന്‍ എണ്ണയുടെ പേരില്‍ അമേരിക്ക ഇന്ത്യയേയും മറ്റ് രാജ്യങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ സ്വന്തം ആണവോര്‍ജ വ്യവസായത്തിനായി അമേരിക്ക ആശ്രയിക്കുന്നത് റഷ്യന്‍ യുറേനിയത്തെയാണ്. അമേരിക്കന്‍ വിപണിയിലേക്ക് യുറേനിയം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് അമേരിക്ക. ഇന്ത്യ ഉള്‍പ്പടെ 140ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ- ജിയോ പൊളിറ്റിക്‌സ് വിദഗ്ധര്‍ പങ്കെടുത്ത ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പുടിന്‍ പറഞ്ഞു. റഷ്യന്‍ വ്യാപാരപങ്കാളികളെ ശിക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആഗോളതലത്തില്‍ ഇന്ധനവില ഉയര്‍ത്തുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.