Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അത് യതിയല്ല, കരടിയുടെ കാല്‍പാട്’; ഇന്ത്യന്‍ കരസേനയുടെ അവകാശവാദം തള്ളി നേപ്പാള്‍

ഹിമാലയത്തിലെ ഭീമാകാരനായ കരടിയുടെ കാല്‍പ്പാടാണ് ഇന്ത്യന്‍ കരസേന കണ്ടെത്തിയതെന്നാണ് നേപ്പാള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

‘അത് യതിയല്ല, കരടിയുടെ കാല്‍പാട്’; ഇന്ത്യന്‍ കരസേനയുടെ അവകാശവാദം തള്ളി നേപ്പാള്‍
, വ്യാഴം, 2 മെയ് 2019 (14:21 IST)
ഹിമാലയത്തിലെ ഭീകരജീവിയായി കഥകളില്‍ പരാമര്‍ശിക്കുന്ന യതിയുടെ കാല്‍പ്പാടുകള്‍ തങ്ങളുടെ പര്‍വ്വതാരോഹക സംഘം കണ്ടെത്തിയെന്ന് ഇന്ത്യന്‍ കരസേനയുടെ വാദം തള്ളി നേപ്പാൾ. ഹിമാലയത്തിലെ ഭീമാകാരനായ കരടിയുടെ കാല്‍പ്പാടാണ് ഇന്ത്യന്‍ കരസേന കണ്ടെത്തിയതെന്നാണ് നേപ്പാള്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
 
ഇന്ത്യന്‍ ആര്‍മിയുടെ ഒരു സംഘം പര്‍വ്വതാരോഹണത്തിനിടയില്‍ കാല്‍പ്പാട് കണ്ടെത്തുമ്പോള്‍ ഞങ്ങളുടെ സേനാ വിഭാഗവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കാര്യങ്ങള്‍ തിട്ടപ്പെടടുത്താനായി സസൂക്ഷ്മമായി പരിശോധിച്ചു. പ്രാദേശികവാസികള്‍ പറയുന്നത് അതൊരു ഭീമാകാരനായ കരടിയുടെ കാലടികളാണെന്നാണ്, അത് ആ പ്രദേശത്ത് അടിക്കടി കാണുന്ന ഒന്നാണ് എന്നാണ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്വാന്‍ ദേവ് പാണ്ഡേ എന്ന നേപ്പാൾ ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നത്.
 
ഹിന്ദുസ്ഥാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടിലാണ് നേപ്പാള്‍ സൈനികോദ്യോഗസ്ഥന്‍ ഇന്ത്യന്‍ കരസേനയുടെ വാദം തള്ളുന്നതായി പറയുന്നത്. സമാനമായി കരടിയുടെ കാല്‍പ്പാടുകളാണ് അതെന്ന് വ്യക്തമാക്കി ദ ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യതി എന്ന ബുക്ക് എഴുതിയ ഡാനിയല്‍ സി ടെയ്‌ലറെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ആ കാല്‍പ്പാടുകള്‍ കരടിയുടേയും അതിന്റെ കുട്ടിയുടേതുമാണെന്നാണ് ഡാനിയല്‍ സി ടെയ്‌ലര്‍ പറയുന്നത്.
 
യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് പറയുന്ന എല്ലാ കേസുകളിലും കണ്ടെത്തുന്ന കാല്‍പ്പാടുകള്‍ ഹിമാലയത്തിലെ കറുത്ത കരടിയുടേതാണ്. ഏഷ്യന്‍ ബ്ലാക്ക് ബിയര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.അമ്മക്കരടയുടെ പിന്നില്‍ കുഞ്ഞുകരടിയും നടന്നത് കൊണ്ട് കാലടിക്ക് 32 ഇഞ്ച് നീളം വന്നുവെന്നാണ് വിശദീകരണം.
 
പര്‍വതാരോഹകരുടെയും ബുദ്ധ സന്യാസിമാരുടെയും വിവരണങ്ങളിലൂടെയാണ് ഹിമമനുഷ്യന്‍ എന്ന ഭീകരജീവിയെക്കുറിച്ച് ഇതുവരെ പുറം ലോകത്തിന് അറിവുള്ളത്. ഇങ്ങനെയൊരു ജീവിയുള്ളതായി ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് തങ്ങളുടെ പര്‍വതാരോഹക സംഘം യെതിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയെന്ന അവകാശവാദവുമായി സൈന്യം രംഗത്തെത്തിയത്.
 
മക്കാളു ബേസ് ക്യാമ്പിന് സമീപം 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. കരസേന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഏപ്രില്‍ 9 നാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയതെന്ന് സൈന്യം പറയുന്നു. വലിയ ഒറ്റക്കാലടിയാണ് ചിത്രത്തിലുള്ളത്. ഫോട്ടോകള്‍ നേരത്തേ ലഭിച്ചിരുന്നെങ്കിലും പരിശോധനകള്‍ക്കായി പിടിച്ചുവെയ്ക്കുകയായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തുകൊണ്ട് എല്ലാ ബൂത്തുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നില്ല ?