Publish Date: Tue, 11 Apr 2023 (14:06 IST)
Updated Date: Tue, 11 Apr 2023 (13:45 IST)
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ 200 റൺസ് നേടിയിട്ടും വിജയിക്കാത്ത ടീമെന്ന നാണക്കേട് സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. തിങ്കളാഴ്ച ലഖ്നൗ ജയൻ്സിനെതിരെ നടന്ന മത്സരത്തിൽ അവസാന പന്തിൽ ഒരു വിക്കറ്റിൻ്റെ തോൽവിയാണ് ആർസിബി വഴങ്ങിയത്. ഇത് അഞ്ചാം തവണയാണ് 200ന് മുകളിൽ വിജയലക്ഷ്യം മുന്നോട്ട് വെച്ചിട്ടും ആർസിബി പരാജയപ്പെടുന്നത്.
213 എന്ന വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായെങ്കിലും 30 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയ്നിസിൻ്റെയും 19 പന്തിൽ 62 റൺസ് നേടിയ നിക്കോളാസ് പുരൻ്റെയും വെടിക്കെട്ട് പ്രകടനത്തിൻ്റെ ബലത്തിൽ ലഖ്നൗ ലക്ഷ്യത്തിലെത്തുകയായിരുന്നു. അവസാന ഓവറുകളിൽ 24 പന്തിൽ നിന്നും 30 റൺസെടുത്ത യുവതാരം ആയുഷ് ബദോനിയുടെ പ്രകടനവും നിർണായകമായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി 44 പന്തിൽ 61 റൺസ് നേടിയ വിരാട് കോലിയുടെയും 46 പന്തിൽ 79* റൺസ് നേടിയ ഫാഫ് ഡുപ്ലെസിസിൻ്റെയും 29 പന്തിൽ 59 നേടിയ ഗ്ലെൻ മാക്സ്വെല്ലിൻ്റെയും കരുത്തിലാണ് 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടിയത്.ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറിയിൽ പക്ഷേ ഈ സ്കോർ പ്രതിരോധിക്കാൻ ബാംഗ്ലൂരിനായില്ല.