Publish Date: Wed, 28 Apr 2021 (20:13 IST)
Updated Date: Wed, 28 Apr 2021 (20:16 IST)
ക്രിക്കറ്റിൽ നിന്നും വിരമിച്ചു കഴിഞ്ഞാൽ ഒരു പരിശീലകനാകാനുള്ള എല്ലാ യോഗ്യതകളും ഉള്ള കളിക്കാരനാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയെന്ന് ബാംഗ്ലൂര്‍ ടീമിന്‍റെ മുഖ്യ പരിശീലകനായ സൈമണ്‍ കാറ്റിച്ച്. കഴിഞ്ഞ ഐപിഎൽ സീസണിൽ ടീമിലെ യുവതാരം ദേവ്‌ദത്ത് പടിക്കലിന്റെ മെന്റർ സ്ഥാനത്ത് കോലിയായിരുന്നുവെന്നും കാറ്റിച്ച് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ കളിക്കാരനാണ് കോലി. ഇനിയും ഒട്ടേറെ നേട്ടങ്ങൾ നേടാനുണ്ട്.കോലിയുടെ കഠിനാധ്വാനവും അച്ചടക്കവും കഴിവും കാണുമ്പോള്‍ ഒരു പരിശീലകനാവാനുള്ള എല്ലാ യോഗ്യതയും അയാൾക്കുണ്ട്. കോലി പറയുന്നത് കളിക്കാർ കേൾക്കുമെന്ന കാര്യത്തിലും സംശയമില്ല. കാറ്റിച്ച് പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ സീസണിൽ ദേവ്ദത്ത് പടിക്കല്‍ നല്ല തുടക്കമിട്ടശേഷം പിന്നീട് നിറം മങ്ങുന്നത് പതിവായപ്പോൾ കോലിയോട് അദ്ദേഹത്തിന്‍റെ മെന്‍ററാവാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു. കോലിയുടെ ഉപദേശങ്ങൾക്കൊപ്പം പടിക്കലിന്‍റെ കഠിനാധ്വാനം കൂടിയായപ്പോള്‍ അയാള്‍ മികച്ചൊരു കളിക്കാരനായി വളര്‍ന്നു. സൈമൺ കാറ്റിച്ച് പറഞ്ഞു.