Publish Date: Wed, 05 May 2021 (13:47 IST)
Updated Date: Wed, 05 May 2021 (13:49 IST)
കൊൽക്കത്ത ക്യാമ്പിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും മത്സരം നടത്താൻ ഐപിഎൽ അധികൃതർ ശ്രമിച്ചതായി റിപ്പോർട്ട്. എന്നാൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കളിക്കില്ലെന്ന കടുത്ത നിലപാട് എടുത്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
ഐപിഎല്ലിൽ കൊവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ കോവിഡ് പോസിറ്റീവായ ഈ രണ്ട് താരങ്ങളെ മാറ്റിനിര്‍ത്തി കളിയുമായി മുമ്പോട്ടു പോകാനുള്ള സാധ്യതയാണ് ഐപിഎൽ അധികൃതർ നോക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കളിക്കാൻ ഇറങ്ങില്ലെന്ന് ബാംഗ്ലൂർ ശക്തമായ തീരുമാനം എടുത്തതോടെ മത്സരം മാറ്റിവെയ്‌ക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലാതാവുകയായിരുന്നു.
അഹമ്മദാബാദില്‍ മത്സരം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടത്തിയ ടെസ്റ്റിലാണ് കൊൽക്കത്തൻ താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായത്. ക്യാമ്പിനുള്ളില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ സമ്പര്‍ക്കമുള്ളവരെല്ലാം ആറു ദിവസം ക്വാറന്റീനിൽ പോകണമെന്നും അതിനുശേഷം മൂന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നുമാണ് ഐപിഎല്ലിലെ വ്യവസ്ഥ. എന്നാല്‍ ഈ വ്യവസ്ഥ ലംഘിച്ച് കളി നടത്താനായിരുന്നു ഐപിഎൽ അധികൃതരുടെ ശ്രമം.