Publish Date: Wed, 11 Nov 2020 (12:17 IST)
Updated Date: Wed, 11 Nov 2020 (12:19 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകനെന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് മുംബൈ നായകനായ രോഹിത് ശർമ. അഞ്ച് കിരീടങ്ങളാണ് മുംബൈ ഇതുവരെ രോഹിത്തിന് കീഴിൽ സ്വന്തമാക്കിയത്. രോഹിത്തിന്റെ ഈ മികച്ച പ്രകടനങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രോഹിത്തിന് നൽകണമെന്ന് പോലും വാദിക്കുന്നവർ അനവധിയാണ്. താരങ്ങളെ പിന്തുണക്കുന്നതിൽ മറ്റേത് നായകനേക്കാളും രോഹിത് മുന്നിലാണ് എന്നതാണ് ആരാധകർ ഇതിന് കാരണം പറയുന്നത്.
ഇപ്പോളിതാ തന്റെ കീഴില്‍ ടീം മികച്ച പ്രകടനം പുറത്തെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് രോഹിത്. "ഐപിഎൽ കിരീട വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുംബൈ നായകൻ. വടിയെടുത്ത് പിന്നാന്നെ പോവുന്ന ക്യാപ്റ്റനല്ല ഞാൻ. എപ്പോഴും താരങ്ങളുടെ പിന്നാലെ നടന്ന് ഇത് അങ്ങനെ ചെയ്യണം അത് ഇങ്ങനെ ചെയ്യണം എന്നൊന്നും ഞാൻ പറയാറില്ല. എപ്പോഴും വടിയെടുത്ത് പേടിപ്പിച്ച് നിര്‍ത്താന്‍ എനിക്ക് പറ്റില്ല. എന്റെ കീഴിലുള്ള താരങ്ങള്‍ ആത്മവിശ്വാസം കൊടുക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്.അത്തരത്തില്‍ മാത്രമേ മറ്റുതാരങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ സാധിക്കൂ". രോഹിത് പറഞ്ഞു.
അതേസമയം ടീമിന്റെ വിജയത്തിൽ സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളേയും രോഹിത് അഭിനന്ദിച്ചു. അതേസമയം മത്സരത്തിൽ സൂര്യകുമാറിന് വേണ്ടി താൻ വിക്കറ്റ് നൽകണമായിരുന്നുവെന്നും രോഹിത് പ്രതികരിച്ചു. മത്സരത്തിൽ രോഹിത്ത് അനാവശ്യമായി റൺ ഓടുകയും സൂര്യകുമാർ അതിന്റെ ഫലമായി റണ്ണൗട്ട് ആകുകയും ചെയ്‌തിരുന്നു.