Publish Date: Tue, 26 Apr 2022 (22:20 IST)
Updated Date: Tue, 26 Apr 2022 (22:22 IST)
ഏറ്റവും വലിയ സോഷ്യൽ മീഡിയ സ്ഥാപനങ്ങളിലൊന്നായ ട്വിറ്ററിനെ ഇലോൺ മസ്‌ക് എന്ന വ്യവസായി ഏറ്റെടുക്കുന്നുവെന്നതാണ് ടെക്,ബിസിനസ് ലോകം ഏറ്റവും ചർച്ചയാക്കുന്ന വിഷയം. ട്വിറ്റർ ഡയറക്‌ടർ ബോർഡ് ട്വിറ്റർ ഏറ്റെടുക്കുന്നതിന് സമ്മതം മൂളിയതോടെ വലിയ ആശങ്കകളാണ് ട്വിറ്ററിന്റെ ഭാവിയെ സംബന്ധിച്ച് ഉയരുന്നത്.
നുഷ്യന്റെ ഭാവിയ്ക്ക് വേണ്ടിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ടൗണ്‍ സ്‌ക്വയര്‍ ആണ് ട്വിറ്റര്‍ എന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ഏത് വിഭാഗക്കാർക്കും അഭിപ്രായ പ്രകടനം നടത്താവുന്ന ഇടമായിട്ടായിരിക്കും മസ്‌കിന്റെ കീഴിൽ ട്വിറ്റർ രൂപപ്പെടുക എന്നാണ് ഏവരും കരുതുന്നത്.
അതേസമയം വിദ്വേഷപ്രസംഗങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചിട്ടുള്ള പാരമ്പര്യമാണ് ട്വിറ്ററിനുള്ളത്. ട്വിറ്ററിന്റെ പൊതുസ്വഭാവം തന്നെ ഇലോൺ മസ്‌കിന് കീഴിൽ ഇതോടെ മാറ്റിമറിയ്ക്കപ്പെട്ടേക്കാം എന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. അഭിപ്രായ സ്വാതന്ത്രത്തെ അനുവദിക്കുന്ന മസ്‌കിന്റെ സമീപനത്തെ ആശങ്കയോട് കൂടി കാണുന്നവരും അഭിനന്ദിക്കുന്നവരുമായി രണ്ട് തട്ടിലാണ് സൈബർ ലോകം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ട്വിറ്റര്‍ മുമ്പ് വിലക്കിയതും നീക്കം ചെയ്തതുമായ അക്കൗണ്ടുകള്‍ ഇലോണ്‍ മസ്‌ക് പുനസ്ഥാപിക്കുമോ എന്ന ആശങ്കയാണ് ഒരു വിഭാഗത്തിനുള്ളത്. അതേസമയം ട്വിറ്റർ അല്‍ഗൊരിതത്തില്‍ മാറ്റം വരുത്തുമെന്നും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങൾ എന്തെല്ലാമാകുമെന്ന ആശങ്കയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശക്തമാണ്.