Publish Date: Tue, 28 Jan 2020 (12:57 IST)
Updated Date: Tue, 28 Jan 2020 (13:06 IST)
ഡൽഹി: അയ്യായിരം കിലോമീറ്റർ വരെ ദൂരത്തിലുള്ള ശത്രുകേന്ദ്രങ്ങൾ നിശ്പ്രയാസം തകർക്കാൻ സാധിക്കുന്ന കടലിൽനിന്നു വിക്ഷേപിയ്ക്കാവുന്ന മിസൈൽ ഒരുക്കാൻ തയ്യാറെടുത്ത് ഇന്ത്യ. അന്തർവാഹിനി കപ്പലുകളിൽനിന്നും വിക്ഷേപിയ്ക്കാൻ സാധിയ്ക്കുന്ന മിസൈൽ ഒരുക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. മിസൈൽ നിർമ്മാണത്തിനായി കേന്ദ്ര സർക്കാരിൽനിന്നുമുള്ള അന്തിമ അനുമതിയ്ക്കായി കാത്തിരിയ്ക്കുകയാണ് ഡിആർഡിഒ.
ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കെ-4 മിസൈലിന്റെ ശേഷി കൂടിയ പതിപ്പിനെയാവും ഒരുക്കുക. അന്തർവാഹികളി നിന്നും വിക്ഷേപിയ്ക്കാൻ സാധിയ്ക്കുന്ന കെ-4 മിസൈലുകൾക്ക് 3,500 കിലോമീറ്ററുകൾ താണ്ടി ശത്രുകേന്ദ്രങ്ങൾ തകർക്കാനുള്ള ശേഷിയുണ്ട്. പുതിയതായി വികസിപ്പിയ്ക്കുന്ന മിസൈലിന് ആഫ്രിക്ക, യൂറോപ്പ് ദക്ഷിണ ചൈന, പസഫിക്ക് മേഖലകളിലേയ്ക്ക് എത്താൻ ശേഷിയുള്ളതായിരിയ്ക്കും.
പുതിയ മിസൈൽ ഒരുക്കുന്നതിനുള്ള സാങ്കേതികവിദ്യ നേരത്തെ തന്നെ ഡിആർഡിഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മിസൈൽ വികസിപ്പിച്ചെടുക്കുന്നതോടെ അമേരിക്ക റഷ്യ, ചൈന എന്നി രാജ്യങ്ങളോടൊപ്പം ഇന്ത്യയും എത്തും. അതേസമയം കരയിൽനിന്നും വിക്ഷേപിയ്ക്കാവുന്ന 5,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 ഇന്ത്യ നേരത്തെ തന്നെ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.
ചില പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ അഗ്നി-5 സേനയുടെ ഭാഗമാകും. സേനയുടെ ഭാഗമാകുന്നതിന് മുൻപുള്ള രണ്ട് പരീക്ഷണങ്ങൾ കെ-4 പൂർത്തിയാക്കി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. കെ-4 നാവിക സേനയുടെ ഭാഗമാകുമ്പോൾ അരിഹന്ദ് ക്ലാസ് അന്തർവാഹിനിയുമായി ആയിരിയ്ക്കും സംയോജിപ്പിയ്ക്കുക.
വെബ്ദുനിയ ലേഖകൻ
Publish Date: Tue, 28 Jan 2020 (12:57 IST)
Updated Date: Tue, 28 Jan 2020 (13:06 IST)