ഇനിമുതൽ വാട്‌സ്‌ആപ്പിനും ഫേസ്‌ബുക്കിനും നികുതി
വാട്‌സ്‌ആപ്പിനും ഫേസ്‌ബുക്കിനും നികുതി
Publish Date: Fri, 01 Jun 2018 (15:48 IST)
Updated Date: Fri, 01 Jun 2018 (15:50 IST)
സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിൽ ഗോസിപ്പുകൾ വർദ്ധിക്കുന്നു എന്ന കാരണത്താൽ ഉഗാണ്ട സർക്കാർ ഫേസ്‌ബുക്ക്, വാട്‌സ്‌ആപ്പ്, ട്വിറ്റർ, വൈബർ തുടങ്ങിയവയ്‌ക്ക് നികുതി ഏർപ്പെടുത്തി. ദിവസേനയുള്ള സോഷ്യൽ മീഡിയ ഉപയോഗത്തിനാണ് സർക്കാർ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയ ഗോസിപ്പുകളെ പിന്തുണയ്‌ക്കുന്നു എന്ന കാരണത്താൽ പ്രസിഡന്റ് യൊവേരി മുസവേനിയാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. ഇത് സംബന്ധിച്ചുള്ള നിയമം പാർലമെന്റിൽ പാസാക്കുകയും ജൂലൈ ഒന്ന് മുതൽ നിലവിൽ വരികയും ചെയ്യും.
ഇത്തരത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ജനങ്ങൾ ദിനംപ്രതി 200 ഷില്ലിംഗ് (0.5 ഡോളർ) നികുതി അടയ്‌ക്കണം. എന്നാൽ നികുതി ഈടാക്കൽ എങ്ങനെയാണ് പ്രാവർത്തികമാക്കുക എന്ന് വ്യക്തമല്ല. ഇതിനെതിരെ വിദഗ്‌ധരും ഇന്റർനെറ്റ് സേവന ദാതാക്കളും നിലവിൽ വന്നുകഴിഞ്ഞു. മൊബൈൽ സിം കാർഡുകൾ ശരിയായ രീതിയിൽ രജിസ്‌റ്റർ ചെയ്യാൻ പാടുപെടുന്ന നാട്ടിലാണ് പുതിയ മാറ്റവുമായി ഗവൺമെന്റുതന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
രാജ്യത്തെ 23.6 മില്യൺ മൊബൈൽ ഫോൺ ഉപയോക്താക്കളിൽ 17 മില്യൺ ആൾക്കാർ മാത്രമാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകളെ എങ്ങനെ കണ്ടെത്തുമെന്നുള്ള ചോദ്യവും ശക്തമാണ്. ഇതിനകം യൊവേരി മുസവേനി ധനകാര്യ മന്ത്രിയായ മാട്ടിയ കസെയ്‌ജയ്‌ക്ക് ഇതിനെക്കുറിച്ച് എഴുതിയിരുന്നെങ്കിലും അതിന് ഫലം കണ്ടിരുന്നില്ല.