അഭിമന്യു വധം: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രം
അഭിമന്യു വധം: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രം
Publish Date: Fri, 12 Oct 2018 (14:07 IST)
Updated Date: Fri, 12 Oct 2018 (14:09 IST)
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം പ്രതികള്‍ നശിപ്പിച്ചെന്ന് കുറ്റപത്രം.
കൊല നടക്കുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്‌ത്രങ്ങളും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിച്ചുവെന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
കേസിലെ 16 പ്രതികളും എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും ഇവരില്‍ ഏഴുപേര്‍ ഒളിവിലാണ്. അക്രമ മാര്‍ഗ്ഗങ്ങളിലൂടെ കാമ്പസുകളില്‍ ആധിപത്യം സ്ഥാപിക്കണമെന്ന പൊതു ഗൂഢാലോചനയുടെ ഭാഗമായാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കോളേജിലെ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദിന്‍റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നത്. അഞ്ച് ബൈക്കുകളിലാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് ചൂണ്ടികാണിച്ച് കൊടുത്തതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.