Publish Date: Tue, 24 May 2022 (08:30 IST)
Updated Date: Tue, 24 May 2022 (08:32 IST)
വിചാരണക്കോടതിയിലുള്ള മെമ്മറി കാർഡ് ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയയ്ക്കാൻ നിർദേശിക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് അതിജീവിത. ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതിനെ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നിർദേശിക്കണമെന്നും മെമ്മറി കാർഡിൽ തകരാർ വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിടണമെന്നുമുള്ള ആവശ്യമാണ് ഹർജിയിലുള്ളത്.
കാർഡിലെ വിവരങ്ങൾ ദിലീപിന് ലഭിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ ആരംഭിച്ച തുടരന്വേഷണത്തിൽ ഹാഷ് വാല്യൂവിൽ മാറ്റം ഉള്ളതായി ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹാഷ് വാല്യൂവിൽ മാറ്റം ഉണ്ടായതായ റിപ്പോർട്ട് വെളിപ്പെടുത്താത്ത വിചാരണക്കോടതി ജഡ്ജിയുടെ നടപടി ഗൗരവകരമായ വീഴ്ചയാണെന്നും കാർഡ് തുടർപരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ അപേക്ഷയിലും ജഡ്‌ജി നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ നടി കുറ്റപ്പെടുത്തുന്നു.