ആറ്റുകാല്‍ പൊങ്കാലയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം നടന്നു. ശുദ്ധമായ കുടിവെള്ളം, വൃത്തിയായ ഭക്ഷണം എന്നിവ ഭക്തര്‍ക്ക് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പൊങ്കാല സമയത്ത് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ എല്ലാ വകുപ്പുകളും സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊങ്കാലയ്ക്ക് 1,000 വനിതാ പോലീസുകാരെയും 179 സി.സി.ടി.വി ക്യാമറകളും നിയോഗിച്ചിട്ടുണ്ട്. 5 പാര്‍ക്കിങ് ഏരിയകള്‍, വാഹന പരിശോധന പോയിന്റുകള്‍ എന്നിവ സജ്ജമാക്കി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് ആദ്യമായി 50 വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. 44 ഫയര്‍ റെസ്‌ക്യൂ എന്‍ജിനുകളും ഹൈ പ്രഷര്‍ പമ്പിംഗ് യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് 10 മെഡിക്കല്‍ ടീമുകളെയും 10 ആംബുലന്‍സുകളെയും നിയോഗിച്ചു. ക്ഷേത്ര പരിസരത്ത് 10 കൂളറുകള്‍ സ്ഥാപിക്കും. എക്‌സൈസ് വകുപ്പ് മാര്‍ച്ച് 12-13 തീയതികളില്‍ ഡ്രൈ ഡേ കര്‍ശനമായി നടപ്പാക്കും.
1,391 കുടിവെള്ള ടാപ്പുകളുടെ പണികള്‍ മാര്‍ച്ച് 10ന് പൂര്‍ത്തിയാകും. 18 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1,254 ജീവനക്കാരെ ശുചീകരണത്തിനായി നിയോഗിച്ചു. 1,813 പുതിയ തൊഴിലാളികളെയും ശുചീകരണത്തിനായി ഏര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.
53,68,000പേരോളമാണ് ഇത്തവണ ശബരിമല മകരവിളക്ക് മഹോത്സവത്തിന് എത്തിയത്. പരിഭവങ്ങളും പരാതികളും ഉണ്ടാകാത്ത രീതിയില്‍ എല്ലാ ഉദ്യോഗസ്ഥരും പരസ്പരം ബന്ധപ്പെട്ടും നന്നായി സഹകരിച്ചും അവിടെ പ്രവര്‍ത്തിച്ചു. ആ ടീംവര്‍ക്ക് ആറ്റുകാല്‍ പൊങ്കാലയ്ക്കും ആവര്‍ത്തിക്കാനായാല്‍ പൊങ്കാലയുടെ നടത്തിപ്പ് വിജയകരമാക്കാമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ആന്റണി രാജു എം.എല്‍.എ,മേയര്‍ ആര്യ രാജേന്ദ്രന്‍,എ.ഡി.എം ബീന വി ആനന്ദ്,സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ്,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.