Publish Date: Sun, 25 Feb 2024 (08:32 IST)
Updated Date: Sun, 25 Feb 2024 (08:34 IST)
വ്രതം നോറ്റ് ഭക്തസാന്ദ്രമായി കാത്തിരുന്ന ആറ്റുകാൽ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയുടെ പൊങ്കല മഹോത്സവത്തിൽ പൊങ്കാല സമർപ്പിക്കാനായി വിവിധ പ്രദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത്. രാവിലെ 10 മണിക്ക് ശുദ്ധപുണ്യാഹത്തിന് ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക.
സഹമേൽശാന്തി വലിയ തിടപ്പള്ളിയിലേക്കും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലേക്കും അഗ്നി പകരുമ്പോൾ മുഴങ്ങുന്ന ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും ഭക്തർ ഒരുക്കിയ അടുപ്പുകളിൽ അഗ്നി ജ്വലിപ്പിക്കാനുള്ള വിളംബരമാകും. പണ്ടാര അടുപ്പിൽ നിന്നും കത്തിക്കുന്ന ദീപമാണ് കിലോമീറ്ററുകൾ നീണ്ട അടുപ്പുകളിലേക്ക് പകരുക.
2:30ന് ഉച്ച പൂജയ്ക്ക് ശേഷം നിവേദ്യം കഴിയുന്നതോടെയാണ് പൊങ്കാല പൂർത്തിയാകുക. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേന ഹെലികോപ്റ്റർ ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27ന് പുലർച്ചെ 12:30ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഉത്സവം സമാപിക്കുക.