Publish Date: Fri, 21 Feb 2020 (09:20 IST)
Updated Date: Fri, 21 Feb 2020 (09:22 IST)
കോയമ്പത്തൂരിനടുത്ത് അവിനാശിയിൽ ഉണ്ടായ ബസപകടത്തിൽ 19 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട മുഴുവൻ ആളുകളെയും തിരിച്ചറിഞ്ഞു. ബസിലുണ്ടായിരുന്ന ഓരോ ആളുകൾക്കും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ, അതിൽ 19 പേരുടെ സ്വപ്നവും ജീവിതവും അവിനാശിയിൽ വെച്ച് അവസാനിച്ചു.
വിവാഹത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരവെയാണ് സനൂപിനെ മരണം പുൽകിയത്. ഏപ്രില്‍ 11ന് സനൂപിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുതവധുവിനെ കാണാനായിരുന്നു സനൂപിന്റെ യാത്ര. പയ്യന്നൂർ സ്വദേശി ആയ സനൂപ് ഓട്ടോഡ്രൈവര്‍ എന്‍. വി .ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ്.
നീലേശ്വരം തെരുവിലെ യുവതിയുമായിട്ട് ആയിരുന്നു സനൂപിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ ചന്ദ്രനും കുടുംബാംഗങ്ങളും. സനൂപിന്റെ അപ്രതീക്ഷിത വിടവാങ്ങൾ കുടുംബത്തിനു വിശ്വസിക്കാനായില്ല.
ബംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സനൂപ്. ഡ്രൈവറും കണ്ടക്ടറും അടക്കം 19 പേർ മരണത്തിലേക്ക് യാത്രയായ ആ ബസിലെ 14 ആം സീറ്റിലായിരുന്നു സനൂപും ഇരുന്നത്. ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയിൽ സനൂപിന്റേയും അവന്റെ വീട്ടുകാരുടെയും സ്വപ്നങ്ങൾ കൂടിയാണ് പൊലിഞ്ഞത്.
അതേസമയം കോയമ്പത്തൂര്‍ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും.