Publish Date: Sun, 02 Jul 2023 (12:40 IST)
Updated Date: Sun, 02 Jul 2023 (12:44 IST)
എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയ കാര്യം ചോദ്യം ചെയ്തതിനു ഡോക്ടറെ മർദ്ദിച്ചത്. ഹരീഷ് മുഹമ്മദ് എന്ന ഹൌസ് സർജ്ജനാണ് മർദ്ദനമേറ്റത്.
ഇതുമായി ബന്ധപ്പെട്ടു മട്ടാഞ്ചേരി സ്വദേശികളായ റോഷൻ, ജോസനീൽ എന്നിവരാണ് പോലീസ് പിടിയിലായത്. പ്രതികൾ മദ്യലഹരിയിലായിരുന്നു എന്നാണു റിപ്പോർട്ട്. ഇവർ വനിതാ ഡോക്ടറുടെ ദേഹത്ത് വീഴാൻ ശ്രമം നടത്തിയത് ഹൊദ്യം ചെയ്തപ്പോഴായിരുന്നു മർദ്ദനം.
2012 ലെ ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം തടയാനുള്ള നിയമ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് ചാർജ്ജ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഡോക്ടറെ മർദ്ദിച്ച ശേഷം സ്ഥലം വിട്ട പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ ഇവിടെ നിന്ന് കിട്ടിയിരുന്നു. ഈ തെളിവ് വച്ചായിരുന്നു രണ്ടു പ്രതികളെയും പോലീസ് പിടികൂടിയത്.