Publish Date: Sat, 19 Feb 2022 (17:13 IST)
Updated Date: Sat, 19 Feb 2022 (17:16 IST)
തിരുവനന്തപുരം : തിരുവനന്തപുരത്തെ ചാല സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് മദ്യവും കണക്കിൽ പെടാത്ത 6660 രൂപയും പിടിച്ചെടുത്തു. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് റെക്കോഡ് റൂമിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ചിരുന്ന പണവും രണ്ട് കുപ്പി വിദേശമദ്യവും പിടിച്ചെടുത്തത്.
ആധാരമെഴുത്തുകാരിൽ നിന്നും ആധാരം രജിസ്റ്റർ ചെയ്യാൻ എത്തുന്നവരിൽ നിന്നും വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഡി.വൈ.എസ്.പി അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൈകിട്ടായിരുന്നു പരിശോധന തുടങ്ങിയത്. ദിവസം അവസാനിക്കാറായപ്പോൾ പരിശോധന നടത്തിയതിനാൽ ഉച്ചയ്ക്ക് ശേഷം ലഭിച്ച പണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ എന്നാണു നിഗമനം. ദിവസവും കുറഞ്ഞത് പതിനായിരം രൂപയിലധികം രൂപംകൈക്കൂലി ഇനത്തിൽ ഇവിടെ എത്താറുണ്ടെന്നാണ് കണക്കാക്കുന്നത്.
ജീവനക്കാരുടെ വൈകിട്ടത്തെ പതിവ് ആഘോഷത്തിനാണ് മദ്യം വാങ്ങിയതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റുകൾ, വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണ് കൂടുതൽ കൈക്കൂലി ലഭിക്കുന്നത്.