Publish Date: Sat, 19 Feb 2022 (17:10 IST)
Updated Date: Sat, 19 Feb 2022 (17:12 IST)
തിരുവനന്തപുരം: രണ്ടര വയസുള്ള മകളെ പീഡിപ്പിച്ച പിതാവിനു കോടതി ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടം മുട്ടട സ്വദേശി അരുൺ കുമാർ (അലക്സ്) എന്ന മുപ്പത്തിനാലുകാരനെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷിച്ചത്.
2018 ഫെബ്രുവരി അവസാന വാരമാണ് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയോടും അമ്മയോടും ഒപ്പമായിരുന്നു പ്രതി ഉറങ്ങാൻ കിടന്നിരുന്നത്. രാത്രി കുട്ടി നിലവിളിക്കുക പതിവായിരുന്നു. എന്നാൽ കുളിപ്പിക്കുമ്പോൾ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടപ്പോൾ മകളോട് ചോദിച്ചപ്പോൾ കരഞ്ഞതല്ലാതെ മറുപടി പറഞ്ഞില്ല. മറ്റൊരു ദിവസം കുട്ടി കരഞ്ഞപ്പോൾ 'അമ്മ ലൈറ്റിട്ടു നോക്കിയപ്പോഴാണ് പിതാവ് കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടത്.
'അമ്മ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡോക്ടർമാരോട് വിവരം പറയുകയും ചെയ്തു. ഇവർ ഇത് പോലീസിൽ അറിയിച്ചു. എന്നാൽ കുട്ടി തന്റേതല്ലെന്നു പറഞ്ഞു പ്രതി കുട്ടിയുടെ അമ്മയോട് ദിവസവും ബഹളമുണ്ടാക്കിയിരുന്നതായി അറിയാൻ കഴിഞ്ഞു.
കേസിലെ പ്രധാന സാക്ഷിയായ അമ്മ കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സ്വന്തം മകളെ ഈ പ്രായത്തിൽ പീഡിപ്പിച്ച പ്രതി നിയമത്തിന്റെ ഒരു ദയയും അർഹിന്നില്ലെന്നു കോടതി പറഞ്ഞു. പിഴ തുകയായ അര ലക്ഷം അടച്ചില്ലെങ്കില് ഒരു വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.