Publish Date: Sat, 23 Sep 2023 (19:36 IST)
Updated Date: Sat, 23 Sep 2023 (19:38 IST)
പത്തനംതിട്ട: മലേഷ്യൻ തെങ്ങിൻ തൈ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിത്തുകൾ നൽകാമെന്ന് വിശ്വസിപ്പിച്ചു പലരിൽ നിന്നായി 1.20 കോടി രൂപ തട്ടിയെടുത്ത വിരുതൻ പോലീസ് വലയിലായി. തിരുവല്ല ആനിക്കാട് പുന്നവേലി പടിഞ്ഞാറേമുറി വെളിയംകുന്നു വി.പി.ജെയിംസ് എന്ന ജോമോനാണ് പിടിയിലായത്.
വേങ്ങൽ വേലൂർ മുണ്ടകം സ്വദേശി തമ്പി എന്നയാൾ നൽകിയ പരാതിയിലാണ് ജെയിംസിനെ അറസ്റ്റ് ചെയ്തത്. തമ്പിയിൽ നിന്ന് 6.73 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇതിനൊപ്പം പെരുമ്പട്ടി സ്വദേശി എബ്രഹാം കെ.തോമസും ഇയാൾക്കെതിരെ തന്റെ 60 ലക്ഷം രൂപ തട്ടിയെടുത്ത് എന്ന് പെരുമ്പട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇയാൾ മണ്ണുത്തി കേരള അഗ്രികൾച്ചറൽ ഫാമിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് കാണിച്ചാണ് വിവിധ സ്ഥലങ്ങളിലെ ആളുകളുമായി പരിചയപ്പെടുകയും തുടർന്ന് കാർഷിക വിളകളും മറ്റും നൽകാമെന്ന് പറഞ്ഞു പണം വാങ്ങും. ഇയാളുടെ അസാധാരണമായ വാക് ചാതുരിയിൽ മിക്കവാറും വീഴുകയും പണം നൽകുകയും ചെയ്യും.
കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നാണ് ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പോലീസ് അറസ്റ് ചെയ്തത്. ഇയാൾ തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കൂടുതൽ തട്ടിപ്പുകളും നടത്തിയത് എന്നാണു പോലീസ് പറയുന്നത്. ഡിവൈ.എസ്.പി എസ്.അഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.