Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാത്ത നന്ദു'; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി

'പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാത്ത നന്ദു'; ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി
, ശനി, 15 മെയ് 2021 (13:19 IST)
അര്‍ബുദത്തെ പുഞ്ചിരികൊണ്ട് നേരിട്ട നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്നും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 
 
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: 
 
അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള  ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍.

ആരാണ് നന്ദു മഹാദേവ 
 
ഓരോ നിമിഷവും അതിജീവനത്തിന്റെ സന്ദേശം നല്‍കി ഞെട്ടിക്കുകയായിരുന്നു നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍. ശരീരത്തെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും നന്ദുവിന്റെ മുഖത്ത് നിലയ്ക്കാത്ത പുഞ്ചിരിയുണ്ടായിരുന്നു. എന്തിനെയും നേരിടുമെന്ന് നന്ദു ആവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ അവസാന നിമിഷം വരെ പോരാടിയാണ് നന്ദു ഈ ജീവിതത്തോട് യാത്ര പറയുന്നത്. 
 
ആരോഗ്യനില കൂടുതല്‍ മോശമായപ്പോള്‍ ഇനി രക്ഷയില്ലെന്ന് നന്ദുവിന് അറിയമായിരുന്നു. ശ്വാസകോശത്തെ അര്‍ബുദം ബാധിച്ചതോടെ സ്ഥിതി മോശമായി. നാലുവര്‍ഷം മുന്‍പാണ് നന്ദു അര്‍ബുദ ബാധിതനാകുന്നത്. കാലിലും ശ്വാസകോശത്തിലും കരളിലും ബാധിച്ച അര്‍ബുദം പിന്നീട് ഇരു കൈകളേയും ബാധിച്ചു. 24-ാം വയസ്സിലാണ് Osteosarcoma എന്ന ബോണ്‍ ക്യാന്‍സര്‍ ഇടതുകാലിന്റെ മുട്ടില്‍ വേദനയുടെ രൂപത്തിലെത്തുന്നത്. തുടക്കത്തില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ഇടതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ശ്വാസകോശത്തെയും കരളിനെയും അര്‍ബുദം ബാധിച്ചു. ഇരു കൈകളെ കൂടി ക്യാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴും നന്ദു പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു. ഒരു വര്‍ഷവും നാല് മാസവുമായി കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നന്ദു. 
 
രോഗം രൂക്ഷമായപ്പോള്‍ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞെന്നും ഇനി അധികമൊന്നും ചെയ്യാന്‍ ഇല്ലെന്നും ഡോക്ടര്‍ നന്ദുവിനോട് പറഞ്ഞു. കീമോ നിര്‍ത്തി. പാലിയേറ്റിവ് മാത്രമായി. മരണം തൊട്ടടുത്തെത്തിയെന്ന് നന്ദുവിന് മനസിലായി. അപ്പോഴും സങ്കടപ്പെട്ട് ഇരിക്കാന്‍ നന്ദു തയ്യാറല്ലായിരുന്നു. ഈ സമയത്ത് കൂട്ടുകാരെയെല്ലാം കൂട്ടി നന്ദു ഗോവയിലേക്ക് ടൂര്‍ പോയി. അവസാന നിമിഷം വരെ അടിച്ചുപൊളിക്കണമെന്നായിരുന്നു നന്ദുവിന്. യാത്രയ്ക്കിടെ വേദന വന്നാല്‍ തരണം ചെയ്യാന്‍ മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നു. എന്നാല്‍, ഫലമുണ്ടായില്ല. എങ്കിലും ഗോവന്‍ ബീച്ചിലും പബ്ബിലുമൊക്കെ പോയി സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിച്ചാണ് നന്ദു തിരിച്ചെത്തിയത്. 

ഇന്നു പുലര്‍ച്ചെയാണ് നന്ദു മരണത്തിനു കീഴടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു. തന്നെ പോലെ ക്ലേശം അനുഭവിക്കുന്നവര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ നന്ദു സഹായം അഭ്യര്‍ത്ഥിക്കാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത