Publish Date: Fri, 18 Dec 2020 (10:57 IST)
Updated Date: Fri, 18 Dec 2020 (11:03 IST)
കൊച്ചി: ചോദ്യം ചെയ്യലിനായി വീണ്ടും ഇഡി ഓഫീസിൽ ഹാജരായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ. ഇന്നലെ 13 മണിക്കൂർ നേരമാണ് ഇഡി രവീന്ദ്രനെ ചോദ്യചെയ്തത്. വ്യാഴാഴ്ച രാവിലെ 8.30 ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് 11.15 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ വീണ്ടും സി എം രവിന്ദ്രൻ ചോദ്യം ചെയ്യലിന് കൊച്ചി ഇഡി ഓഫീസിൽ എത്തുകയായിരുന്നു. രവീന്ദ്രന്റെ ഇടപാടുകൾ സംശയകരമാണ് എന്നാണ് ഇഡിയുടെ വിലയിരുത്തൽ.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് സി എം രവീന്ദ്രന്റെ നിർദേശപ്രകാരമായിരുന്നു എന്നാണ് ഇഡിയുടെ നിഗമനം. ചോദ്യം ചെയ്യലിൽ ഇളവുകൾ ആവശ്യപ്പെട്ടുള്ള സി എം രവീന്ദ്രന്റെ ഹർജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. അറസ്റ്റ് തടയാനോ, ചോദ്യം ചെയ്യലിനിടെ അഭിഭാഷകനെ അനുവദിയ്ക്കാനോ സാധിയ്ക്കില്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തെ മൂന്ന് തവണ ഇഡി സി എം രവീന്ദ്രന് നോട്ടീസ് അയച്ചെങ്കിലും കൊവിഡ് ബാധയും, മറ്റു ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. നാലമത്തെ നോട്ടീസിലാണ് ഇന്നലെ സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്.