ടച്ചിങ്‌സ് നൽകിയില്ല; തൃശൂരിൽ ബാർ ജീവനക്കാരനെ കുത്തിക്കൊന്നു
രാത്രി 11.30 ഓടേ ബാർ ക്ലോസ് ചെയ്ത് ഹേമചന്ദ്രൻ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ്
തൃശൂർ: പുതുക്കാട് മേഫെയർ ബാറിന് മുന്നിൽ വച്ച് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്‌സ് നൽകാത്തതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാത്രി 11.30 ഓടേ ബാർ ക്ലോസ് ചെയ്ത് ഹേമചന്ദ്രൻ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാവിലെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സിജോ ജോൺ എന്ന നാൽപ്പതുകാരൻ ബാറിലെത്തി മദ്യപിച്ചു. ഭക്ഷണം കഴിക്കുന്നതുപോലെ സിജോ ജോൺ നിരന്തരം ടച്ചിങ്‌സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവിൽ ഇനി തരാൻ പറ്റില്ലെന്ന് ജീവനക്കാരൻ പറഞ്ഞു.
ടച്ചിങ്‌സ് നൽകാത്തതിനെ ചൊല്ലി ജീവനക്കാരുമായി സിജോ ജോൺ വാക്കുതർക്കത്തിലേർപ്പെട്ടു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. ഒടുവിൽ സിജോ ജോണിനെ ബാറിൽ നിന്ന് ജീവനക്കാർ ചേർന്ന് ഇറക്കിവിട്ടു. നിന്നെയൊക്കെ കാണിച്ചു തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവ് ബാറിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതെന്ന് ബാർ ജീവ നക്കാർ പറയുന്നു.
തുടർന്ന് തൃശൂരിൽ എത്തിയ പ്രതി ഒരു കത്തി വാങ്ങി. കത്തി വാങ്ങിയ ശേഷം വീണ്ടും ബാറിൽ കയറി മദ്യപിച്ചു. ശേഷം പുറത്തിറങ്ങി ഒളിച്ചിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് തൊട്ടടുത്തുള്ള കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം നടന്നുപോവുകയായിരുന്ന ഹേമചന്ദ്രനെ ഒളിച്ചിരുന്ന സിജോ ജോൺ ആക്രമിക്കുകയായിരുന്നു.
കൈയിൽ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രന്റെ കഴുത്തിൽ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉടൻ തന്നെ ഹേമചന്ദ്രനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിജോ ജോണിനെ പൊലീസ് പിടികൂടുന്നത്.