Publish Date: Wed, 28 Oct 2020 (07:30 IST)
Updated Date: Wed, 28 Oct 2020 (07:33 IST)
സ്വർണക്കടത്ത് കേസിൽ യുഎഇ അറ്റാഷെയ്ക്ക് കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമാക്കി കസ്റ്റംസ്. സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റഷെ നീക്കം നടത്തിയിരുന്നതായും. ബാഗേജ് തിരികെ ദുബായിലെത്തിയ്ക്കാൻ ഉന്നത സ്വാധീനമുള്ള മലയാളിയെ ചുമതലപ്പെടുത്തിയിരുന്നതായും കേന്ദ്ര ഇക്കണോമികസ് ഇന്റ്ലിജൻസ് ബ്യൂറോയ്ക്ക് കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. യുഎഇ കൊൺസൽ ജനറൽ ഏപ്രിലിൽ മടങ്ങിയ ശേഷം അഡ്മിൻ അറ്റാഷെയായ റാഷിദ് ഖാമിസ് അലി മുസൈക്രി അൽ അഷ്മിയയ്ക്കണ് കൊൺസലേറ്റിന്റെ ചാർജ് ഉണ്ടായിരുന്നത്.
പിന്നീട് സ്വർണം കടത്തിയിരുന്നത് അറ്റാഷെയുടെ അറിവോടെയായിരുന്നു. ഒരുതവണ സ്വർണം കടത്തുന്നതിന് 1,500 ഡോളർ കമ്മീഷൻ നൽകണം എന്നായിരുന്നു അറ്റാഷെയുടെ ആവശ്യം. ഇത് സ്വപ്നയും സരിത്തും അംഗീകരിച്ചു. പിന്നീട് കസ്റ്റംസിൽ നൽകിയിരുന്ന കത്തുകളിൽ അറ്റാഷെ തന്നെയാണ് ഒപ്പിട്ടത്. അതുവരെ സരിത് വ്യാജ ഒപ്പിട്ടാണ് സ്വർണം കടത്തിയിരുന്നത്. എന്നാൽ ജുൺ മുപ്പതിനെത്തിയ പാഴ്സൽ കസ്റ്റംസ് കമ്മീഷ്ണർ രാമമൂർത്തി തടഞ്ഞുവയ്ക്കുകയും തുറക്കണം എന്ന് ആവശ്യം ഉന്നയിയ്ക്കുകയും ചെയ്തതോടെ പദ്ധതികൾ പൊളിയുകയായിരുന്നു. ഇതോടെ ഉന്നത ബന്ധമുള്ള മലയാളിയുടെ സഹായത്തോടെ പാഴ്സൽ തിരികെ ദുബായിലെത്തിയ്ക്കാനും ശ്രമം നടത്തി. എല്ലാതരത്തിലും ഇടപെടൽ സാധിയ്ക്കുന്നയാളാണ് ഈ മലയാളി എന്ന് കസ്റ്റംസ് റിപ്പോർട്ടിൽ പ്രയുന്നു.