Publish Date: Thu, 02 Feb 2023 (19:12 IST)
Updated Date: Thu, 02 Feb 2023 (19:16 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ നിധി ബോർഡിൽ 65 ലക്ഷത്തിന്റെ തട്ടിപ്പു നടത്തിയ കരാർ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഫീസ് അറ്റൻഡർ ലീനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ ഇവരെ രക്ഷിക്കാൻ ക്ഷേമനിധി ബോർഡിലെ ഉന്നതർ ശ്രമിക്കുന്നതായി ആരോപണവുമുണ്ട്.
അടവ് മുടങ്ങിയ പെൻഷൻ അക്കൗണ്ടുകളിൽ അനർഹരുടെ പേര് ചേർത്ത് ആണ് ഇവർ പണം തട്ടിയെടുത്തത്. തിരിമറി കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2022 ജൂലൈ മുതൽ ഓഗസ്റ്റ് വരെ 24 അക്കൗണ്ടുകളിലാണ് ജീവനക്കാരുടെ പാസ്‌വേഡ് ഉപയോഗിച്ച് തിരിമറി നടത്തിയത്.
തട്ടിപ്പിൽ കൂടുതൽ പേരുടെ പങ്കുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ മുടങ്ങിയ അക്കൗണ്ടുകളിൽ മറ്റുള്ള അനർഹരെ തിരുകിക്കയറ്റി അവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആറ്റിങ്ങൽ സ്വദേശി സുരേഷ് ബാബുവിന്റെ അക്കൗണ്ടിൽ പേര് തിരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെൻഷൻ നൽകിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.