Publish Date: Sat, 02 Jul 2022 (19:33 IST)
Updated Date: Sat, 02 Jul 2022 (19:41 IST)
കൊല്ലം : വ്യാജ ഐടി കമ്പനിയുടെ പേരിൽ ഒന്നേ മുക്കാൽ കോടി തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിലായി. വ്യാജ കമ്പനിയുടെ പേരിൽ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടിലേക്ക് ഓവർഡ്രാഫ്ട് എന്ന പേരിൽ ഒന്നേമുക്കാൽ കോടി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തിരുവനന്തപുരം വെമ്പായം കൊഞ്ചിറ പൊക്കുന്നിൽ സജീബ് മൻസിലിൽ സാജിദ് എന്ന 36 കാരനായ ബാങ്ക് ജീവനക്കാരനാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ ബാങ്കിന്റെ ശക്തികുളങ്ങര ശാഖയിൽ 2016 മുതൽ 2021 വരെ സ്ഥിരനിക്ഷേപം നടത്തിയ പതിനൊന്നു പേരുടെ അക്കൗണ്ടുകളിൽ നിന്നാണ് ഈ അക്കൗണ്ടുകളുടെ ഉടമകൾ അറിയാതെ തുക വ്യാജ ഐ.ടി.കമ്പനിയുടെ പേരിൽ മാറ്റിയത്. പിന്നീട് ഈ പണം ബാങ്ക് മാനേജർ ഉൾപ്പെടെ അഞ്ചു പേരും വീതിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ പിടിയിലായ സാജിത ഒളിവിൽ പോകാൻ ശ്രമിക്കവെയാണ് പോലീസ് പിടികൂടിയത്.
കേസിലെ പ്രതികളായ ബാങ്ക് മാനേജർ ഉൾപ്പെടെ നാല് പേർ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ പിടികൂടാൻ പോലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ ടി.നാരായണൻ അറിയിച്ചു.