Publish Date: Wed, 14 Feb 2018 (07:37 IST)
Updated Date: Wed, 14 Feb 2018 (07:38 IST)
ഗൗരി നേഹയെന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ രാജിവച്ചു. പ്രിന്‍സിപ്പല്‍ ജോണാണ് രാജിവെച്ചത്. ഗൗരിയുടെ മരണത്തിൽ പ്രതികളായ ട്രിനിറ്റി സ്‌കൂളിലെ അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത സംഭവത്തിൽ പ്രിൻസിപ്പൾ രാജിവെക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് പ്രിന്‍സപ്പല്‍ രാജിവെച്ചത്.
അധ്യാപികമാരെ തിരിച്ചെടുത്ത്, കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കിയിരുന്നു. ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാരെ സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയുമായും ആഘോഷമായിട്ടായിരുന്നു സ്‌കൂള്‍ മാനേജ്മെന്റ സ്വീകരിച്ചത്. ഇതിനെതിരെ സമൂഹ്യമാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.