Publish Date: Mon, 14 Sep 2020 (10:09 IST)
Updated Date: Mon, 14 Sep 2020 (12:34 IST)
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്ത് പൊതുഭരണ വകുപ്പ്. ഇരുപത്തിരണ്ടാം തീയതി മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ഓഫീസുകൾ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങണമെന്നുമാണ് പൊതുഭരണവകുപ്പിന്റെ ശുപാർശ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും
അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് നിലവിൽ ഓഫീസുകളിൽ ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിയ്ക്കേണ്ടതില്ല എന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫിസുകൾ പൂർണ തോതിൽ പ്രവർത്തനക്ഷമമാകാത്തത് വികസന പ്രവർത്തനങ്ങളെ സാരാമായി ബാധിയ്ക്കുന്നു എന്ന വിലയിരുത്തലുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിവരം
അതേസമയം പൊതുഗതാഗതം പൂര്‍ണ്ണതോതില്‍ പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ല വിട്ട് യാത്രചെയ്ത് വരുന്നവര്‍ക്ക് ഇളവ് തുടര്‍ന്നേക്കും. ഇത്തരം ഉദ്യോഗസ്ഥർ അതത് ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം നിലവിലെ രീതിയിൽ തന്നെ ജോലി തുടരണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഓഫീസിലെത്തണമെന്നാണ് നിര്‍ദേശം.