ഹാദിയയെ കാണാന്‍ ഷെഫിൻ ജഹാന് അനുവാദം; കോളജിനെതിരെ അശോകന്‍ സുപ്രീംകോടതിയിലേക്ക്
ഹാദിയയെ കാണാന്‍ ഷെഫിൻ ജഹാന് അനുവാദം; കോളജിനെതിരെ അശോകന്‍ സുപ്രീംകോടതിയിലേക്ക്
Publish Date: Wed, 29 Nov 2017 (19:56 IST)
Updated Date: Wed, 29 Nov 2017 (20:00 IST)
ഷെഫിൻ ജഹാനെ കാണാൻ ഹാദിയയെ അനുവദിക്കുമെന്ന കോളജ് അധികൃതരുടെ നിലപാടിനെ ചോദ്യം ചെയ്ത് ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയെ സമീപിക്കും. ഷഫീന്‍ ജഹാന്‍ തീവ്രവാദ കേസിലെ കണ്ണിയാണെന്നും കോളേജിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്‍ പരമോന്നത കോടതിയെ സമീപിക്കുന്നത്.
സുരക്ഷിതമായി പഠിക്കാനാണ് മകളെ കോളജില്‍ എത്തിച്ചത്. ആര് ആവശ്യപ്പെട്ടാലും കാണിക്കാനുള്ള വസ്തുവല്ല തന്റെ മകള്‍. ഹാദിയ മാധ്യമങ്ങളെ കണ്ടത് കോടതിയലക്ഷ്യമാണെന്നും അശോകന്‍ വ്യക്തമാക്കി.
ഹാദിയയുടെ ആഗ്രഹപ്രകാരം ഷെഫിൻ ജഹാനെ കാണാൻ അനുമതി നൽകുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതാണ് അശോകനെ സുപ്രീംകോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. ഇന്ന് മാധ്യമങ്ങളെ കണ്ട ഹാദിയ ഷെഫീൻ ജഹാനെ കാണണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
ശക്തമായ സുരക്ഷയാണ് ഹാദിയ താമസിക്കുന്ന ഹോസ്‌റ്റലിന് നല്‍കിയിരിക്കുന്നത്. സന്ദർശകരെ ഹോസ്റ്റലിലേക്ക് അനുവദിക്കില്ല. അതേസമയം, മൊബൈൽ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോളജിലെത്തി ഹാദിയയെ കാണണമെങ്കില്‍ പ്രിന്‍സിപ്പാളിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.