Publish Date: Mon, 02 May 2022 (17:21 IST)
Updated Date: Mon, 02 May 2022 (17:23 IST)
കൊല്ലം: സെമിനാരി വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ കേസിൽ വൈദികനെ കോടതി പതിനെട്ടു വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൊല്ലം കോട്ടാത്തല സെന്റ് മേരീസ് പള്ളി വികാരി ആയിരുന്ന ഫാ.തോമസ് പാറേക്കുളത്തിനെതിരെ നാല് കേസുകളിലായിട്ടാണ് പതിനെട്ടു വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചത്.
ഫാ.തോമസ് പാറേക്കുളം 2016 വർഷ കാലയളവിൽ കൊട്ടാരക്കര തേവലപ്പുറം പുല്ലാമല ഹോളിക്രോസ് സെമിനാരിയിലെ വൈദികനായിരുന്നപ്പോൾ പള്ളിയോട് ചേർന്നുള്ള തന്റെ മുറിയിൽ വിദ്യാർത്ഥികളെ രാത്രി കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണു കേസ്.
കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി (പോക്സോ) കെ.എൻ.സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരത്തെ ശിശു സംരക്ഷണ സമിതിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പുനലൂർ പോലീസായിരുന്നു കേസ് അന്വേഷണം നടത്തിയത്.