Publish Date: Fri, 15 Sep 2023 (11:08 IST)
Updated Date: Fri, 15 Sep 2023 (11:10 IST)
മലപ്പുറം: മാനസിക വൈകല്യമുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ രണ്ടു പ്രതികൾക്ക് കോടതി പത്ത് വർഷത്തെ തടവുശിക്ഷ വിധിച്ചു. തിരൂർ പടിഞ്ഞാറേക്കര ഏറിയ പറമ്പിൽ മുഹമ്മദ് ബഷീർ (45), പടിഞ്ഞാറേക്കര മാമന്റെ വീട്ടിൽ അബ്ദുള്ള (70) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണ്. പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്പിൽ വച്ച് പ്രതികൾ പതിനാലുകാരനെ പീഡിപ്പിച്ചു എന്നാണു കേസ്. തിരൂർ പോലീസ് എസ്.ഐ ആയിരുന്ന കെ.ആർ.രഞ്ജിത്താണ് അന്വേഷിച്ചു കേസ് റിപ്പോർട്ട് ചെയ്തത്. പ്രതികളെ തവന്നൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
തടവ് ശിക്ഷയ്‌ക്കൊപ്പം 25000 രൂപാ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം വീതം തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ നിന്ന് 40000 രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്.