Publish Date: Thu, 09 Aug 2018 (09:45 IST)
Updated Date: Thu, 09 Aug 2018 (09:49 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍. 5 പേർ മരിച്ചു. ഇടുക്കി അടിമാലിയിൽ ഒന്നും കീരിത്തോട്ടിൽ രണ്ടും പേർ വീതം മരിച്ചു. വയനാട് വൈത്തിരിയിലും മലപ്പുറം ചെട്ടിയം പറമ്പിലും ഓരോരുത്തർ വീതം മരിച്ചിട്ടുണ്ട്.
ഇടുക്കിയിൽ രണ്ട് പേരെ കാണാതായി. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെ കാണാതായി.
അതേസമയം, വയനാട്ടിലെ വൈത്തിരിയിലാണ് ഉരുൾപൊട്ടലുണ്ടായത്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. സമീപത്തെ വീട്ടിലെ വീട്ടമ്മ മരിച്ചു. വൈത്തരിയില്‍ തന്നെ ലക്ഷം വീട് കോളനിയിലെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാള്‍ വീടിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മലപ്പുറത്ത് അഞ്ച് പേരെ കാണാതായി. നിലമ്പൂർ മേഖലയിൽ കനത്ത മഴയും മലയിടിച്ചിലും തുടരുന്നു. നടപ്പാലങ്ങൾ ഒഴുകി പോയി ഒട്ടേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു.