Publish Date: Fri, 10 Aug 2018 (11:28 IST)
Updated Date: Fri, 10 Aug 2018 (11:28 IST)
ഇടുക്കി ഡാമിലെ ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ ചെറുതോണി ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വരുമെന്ന് സർക്കാർ. നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴിയിലും വെള്ളം ഉയരും.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി രാവിലെ തുറന്നിരുന്നു. പക്ഷേ, വെള്ളത്തിന്റെ അളവിൽ യാതോരു കുറവുമില്ല.
ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക്സ് ജലം പുറത്തു വിടുന്നതാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.