സംസ്ഥാനത്ത് തകർത്ത് പെയ്യുന്ന തുലാമഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മഴ ഇനിയും കൂടുതൽ ശക്തി പ്രാപിക്കാനാണ് സാധ്യത. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപത്തായാണ് ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ ഇന്ന് പരക്കെ മഴ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദമായി മാറും.
ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്‌ച വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇടുക്കി ജില്ലയിലാണ് മഴ ഏറ്റവും കൂടുതൽ പെയ്യുന്നത്. ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചില സ്ഥലത്ത് ഉരുൾപൊട്ടുന്ന സാഹചര്യം ഉണ്ടായി. ചിലഭാഗങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടിൽ പല വാഹങ്ങളും ഒലിച്ച് പോയി. ഇന്നലെ രാത്രി മുതൽ തുടങ്ങിയ കനത്തമഴയിൽ നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളിൽ വെളും കയറി. 2018ലെ പ്രളയകാലത്ത് പോലും വെളും കയറാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ വെളും കയറിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കട്ടപ്പനയ്ക്ക് സമീപം ഉരുൾപൊട്ടിയതായും സംശയമുണ്ട്. കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെളും കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി. മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു. R1, R2, R3 എന്നീ ഷട്ടറുകൾ 75 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. 1064 ഘനയടി വെളുമാണ് ഡാമിൽ നിന്ന് ഒഴുക്കിവിടുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നത്.