Publish Date: Wed, 18 Jul 2018 (09:49 IST)
Updated Date: Wed, 18 Jul 2018 (09:50 IST)
മഴ കനക്കുകയാണ്. കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലുമാണ് മഴ താണ്ഡവമാടുന്നത്. കോട്ടയം ജില്ലയില്‍ ശക്തമായ മഴ തുടരുന്ന അനിയന്ത്രിതമായി വെള്ളം ഉയരുന്നതിനെ തുടര്‍ന്ന് കലക്ടര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു.
വെളളക്കെട്ടുളള പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തരുതെന്നും സെൽഫികൾ എടുക്കാൻ ദുർഘടമായ സഥലങ്ങളിൽ പോകരുതെന്നും കലക്ടര്‍ ഡോ. ബി. എസ്.തിരുമേനി കര്‍ശന നിര്‍ദേശം നല്‍കി.
വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുളള സ്ഥലങ്ങളില്‍ ആളുകള്‍ വിനോദത്തിനായി കൂട്ടം കൂടുന്നതും സെല്‍ഫി എടുക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. കോട്ടയം പ്രളയഭീതിയിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നു പോകുന്ന 10 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. മറ്റ് ട്രെയിനുകള്‍ വേഗത കുറച്ചോടിക്കാന്‍ നിര്‍ദേശം. മീനച്ചിലാറ്റിലെ ജലനിരപ്പ് വീണ്ടും അപകടകരമായ രീതിയില്‍ ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്, പാലരുവി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.