നെഞ്ചുവേദനയെ തുടർന്ന് യുവാവ് റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീതയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ യുവാവിനെ ആംബുലന്‍സ് വൈകിയെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാനാകാതെ മരണമടഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീതയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണറും പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജരുമാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുക. ഇരുവരും 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം . ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്ത് (വയസ് 34) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. ഹൈദരാബാദില്‍ നിന്ന് ചാലക്കുടിയിലേക്കുള്ള ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു ശ്രീജിത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ ശ്രീജിത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹയാത്രികന്‍ ടി.ടി.ഇയെ വിവരം അറിയിച്ചെങ്കിലും തൃശ്ശൂരില്‍ മാത്രമേ ട്രെയിന്‍ നിര്‍ത്താന്‍ കഴിയൂവെന്ന് അറിയിച്ചു.തുടര്‍ന്ന് ശ്രീജിത്ത് അബോധാവസ്ഥയിലാകുകയും, അടിയന്തരമായി ട്രെയിന്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ നിര്‍ത്തുകയും ചെയ്തു. യുവാവിനെക്കുറിച്ചുള്ള വിവരം റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടും വീല്‍ചെയര്‍ പോലുമൊരുക്കിയില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സഹയാത്രികര്‍ തന്നെയാണ് യുവാവിനെ ചുമന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇറക്കിയത്.
ശ്രീജിത്ത് ഏകദേശം 25 മിനിറ്റോളം പ്ലാറ്റ്‌ഫോമില്‍ കിടന്നു. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മാത്രമാണ് നടപടി ഉണ്ടായത്. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു വനിതാ ഡോക്ടര്‍ പ്ലാറ്റ്‌ഫോമിലെത്തി സി.പി.ആര്‍. നല്‍കി, എന്നാല്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ആംബുലന്‍സ് എത്തുന്നതിനും 3 മിനിറ്റ് മുമ്പ് വരെ പള്‍സ് ഉണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.15 മിനിറ്റ് മുന്‍പെങ്കിലും ആംബുലന്‍സ് ലഭിച്ചിരുന്നെങ്കില്‍ യുവാവിനെ രക്ഷിക്കാമായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മാധ്യമ റിപ്പോര്‍ട്ടുകളും ദൃശ്യ വാര്‍ത്തകളും അടിസ്ഥാനമാക്കിയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.