Publish Date: Fri, 22 Mar 2024 (19:07 IST)
Updated Date: Fri, 22 Mar 2024 (19:09 IST)
ഇടുക്കി: മുത്തശ്ശിയെ തീകൊളുത്തി കൊലപ്പെടുത്തിയ ചെറുമകന് കോടതി ജീവപര്യന്തം കഠിനതടവും 20000 രൂപാ പിഴയും ശിക്ഷയായി വിധിച്ചു. വണ്ണപ്പുറം കൂവപ്പുറം ആറുപങ്കിൽ സിറ്റി പുത്തൻപുരയ്ക്കൽ വേലായുധന്റെ ഭാര്യ പാപ്പിയമ്മയെ കൊലപ്പെടുത്തിയ ചെറുമകൻ ശ്രീജേഷിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധികമായി കഠിന തടവ് അനുഭവിക്കാനാണ് കോടതി വിധി.
കേസിനാസ്പദമായ സംഭവം നടന്നത് 2020 മെയ് പതിനാലിന് രാത്രിയിലായിരുന്നു. പാപ്പിയമ്മയ്‌ക്കൊപ്പമായിരുന്നു പ്രതിയായ ശ്രീജേഷ്, പിന്താവ് എന്നിവർ താമസിച്ചിരുന്നത്. പിതാവുമായുണ്ടായ വാക്കുതർക്കത്തിനെ തുടർന്ന് ശ്രീജേഷ് പിതാവിനെ കല്ലെറിഞ്ഞു വീട്ടിൽ നിന്ന് ഓടിക്കുകയും ഇത് ചോദ്യം ചെയ്ത പാപ്പിയമ്മയെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി എന്നുമായിരുന്നു കേസ്.
ഗുരുതരമായി പൊള്ളലേറ്റ പാപ്പിയമ്മ മെയ് 28ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കാളിയാർ എസ്.ഐ ആയിരുന്ന വി.സി.വിഷ്ണുകുമാറാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്. തുടർന്ന് ഇൻസ്‌പെക്ടർ ബി.പങ്കജാക്ഷൻ കുറ്റപത്രം സമർപ്പിച്ചു. തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ഗജഡ്ജി കെ.എൻ.ഹരികുമാറാണ് ശിക്ഷ വിധിച്ചത്.