Publish Date: Sat, 08 Aug 2020 (07:49 IST)
Updated Date: Sat, 08 Aug 2020 (07:51 IST)
സംസ്ഥനത്ത് ദുരിതം തീർത്ത് കനത്ത മഴ. ഇടുക്കി രാജമലയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരായിരുന്നു ദുരന്തത്തിൽ അകപ്പെട്ടത്. ഇതിൽ 15 പേരെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേസമയം വടക്കൻ കേരളത്തിലുണ്ടായ മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു.വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു.
കോഴിക്കോട്,മലപ്പുറം,കണ്ണൂർ,വയനാട് ജില്ലകളിലായി നാലായിരത്തോളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്.ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളായ ആലുവ, ഏലൂർ, മുപ്പത്തടം,കടുങ്ങല്ലൂർ മേഖലകളിലെ വീടുകളിൽ വെള്ളം കയറി.
കൊച്ചി നഗരത്തിൽ കലൂർ, കടവന്ത്ര മേഖലകളിലെ വീടുകളിൽ വെള്ളം കയറി. മീനച്ചിലാർ കരകവിഞ്ഞതോടെ പാലാ നഗരത്തിലും വെള്ളം കയറി.മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് രണ്ട് ദിവസം കൊണ്ട് 8 അടി ഉയർന്ന് 132 അടിക്ക് മുകളിലെത്തി. ഇടുക്കി അണക്കെട്ടിൽ 2352 അടിക്ക് മുകളിലാണ് ജലനിരപ്പ്.ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍ കനോലി തേക്കുതോട്ടത്തിലേക്കുളള തൂക്കുപാലം ഒലിച്ചുപോയി.