Publish Date: Mon, 11 Jun 2018 (15:18 IST)
Updated Date: Mon, 11 Jun 2018 (15:21 IST)
ജെസ്നയെ കാണാതായ സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ നേതാക്കൾ കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്ഥാവനകൾ നടത്തുന്നതായി ജെസ്നയുടെ പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ജസ്‌നയെ കാണാനില്ലെന്നുകാട്ടി പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പി സി ജോർജ് എം എൽ എ രംഗത്തെത്തിയിരുന്നു. പിതാവിന്റെ ദുർനടപ്പാണ് ജെസ്നയുടെ തിരോധാനത്തിനു പിന്നിൽ എന്നായിരുന്നു പി സി ജോർജിന്റെ ആരൊപണം. ഇത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ. മറുപടിയുമായി ജെസ്നയുടെ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം സംഭവത്തിൽ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയനാക്കാൻ പൊലീസ് തയ്യാറെടുക്കുകയാണ്. ഈ സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. ജെസ്നയെ കാണാതായി മൂന്നു ദിവസം പിന്നിട്ട് പെൺകുട്ടിയെ ചെന്നൈ അയനാപുരത്ത് കണ്ടതായുള്ള വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.