Publish Date: Tue, 11 Aug 2020 (07:47 IST)
Updated Date: Tue, 11 Aug 2020 (07:50 IST)
കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെടാൻ കാരണം റൺവേയിലെ വെള്ളമാണെന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമണെന്ന് വിമാനത്താവളത്തിലെ സാങ്കേതിക വിഭാഗം. അപകടത്തിന് തൊട്ടുമുൻപ് പോലും റൺവേ പരിശോധിച്ച് സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയിരുന്നതായി സങ്കേതിക വുഭാഗം വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച രേഖകൾ എയർ ട്രാഫിക് കൺട്രോൾ അന്വേഷണ സംഘത്തിന് കൈമാറി.
തുടർച്ചയായി വിമാനം ലാൻഡ് ചെയ്യുന്നുണ്ടെങ്കിൽ പത്ത് മിനിറ്റുകൂടുമ്പോഴും, ലാൻഡിങ്ങുകൾക്കിടയിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ ഒരു മണിക്കൂർ കൂടുമ്പോഴും റൺവേ പരിശോധിയ്ക്കാറുണ്ട്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് പോലും റൺവേ ലാൻഡിങിന് സുരക്ഷിതമാണെന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയിരുന്നതായി എടിസി കൈമാറിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അപകട സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എടിസി ഉദ്യോഗസ്ഥരിൽനിന്നും ഡിജിസിഎ അന്വേഷണ സംഘം മൊഴിയെടുത്തു. സംഘം എയർ ട്രാഫിക് കൺട്രോളിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ബ്ലാക് ബോക്സിലെ വിവരങ്ങളാണ് നിർണായകം. അപകടത്തിൽ ഡിജിസിഎയുടെ പ്രാഥമിക റിപ്പോർട്ട് വ്യോമയാന മന്ത്രായലയത്തിന് ഉടൻ നൽകും.