Publish Date: Fri, 02 Feb 2018 (08:38 IST)
Updated Date: Fri, 02 Feb 2018 (08:41 IST)
പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. സംസ്ഥാന ബജറ്റിന്റെ കേന്ദ്രബിന്ദു സാമൂഹിക സുരക്ഷയായിരിക്കുമെന്നു തോമസ് ഐസക് അറിയിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളർച്ചയ്ക്കുതകുന്ന പുതിയ വ്യവസായങ്ങൾക്കു പരിഗണന നൽകുമെന്നും ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. ഗൾഫിലെ പ്രവാസികൾക്കു ജോലി നഷ്ടമാകുന്ന സാഹചര്യം കണക്കിലെടുക്കും. കടുത്ത സാമ്പത്തിക അച്ചടക്ക നയങ്ങളും സാമൂഹിക സുരക്ഷയ്ക്കു ഊന്നലും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബജറ്റ് പ്രസംഗം രാത്രി തന്നെ പൂര്‍ത്തിയാക്കിയ ധനമന്ത്രി, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തുള്ള വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, ഭൂനികുതി, പിഴകള്‍, കെട്ടിടനികുതി, ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൃത്യമായി വിതരണം ചെയ്യുന്നതിനും മല്‍സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര പുരോഗതിക്കുമായുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.