തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി
ആദ്യം അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 ആയിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
2025 ജൂലൈ 23-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ആദ്യം, അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 7 ആയിരുന്നു. ഇപ്പോള്‍ പുതുക്കിയ സമയപരിധി പ്രകാരം, അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഓഫിസുകള്‍, വില്ലേജ്, താലൂക്ക് ഓഫീസുകള്‍, കൂടാതെ sec.kerala.gov.in വെബ്‌സൈറ്റ് വഴിയും പരിശോധിക്കാം.
2025 ജനുവരി 1-നോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.
പുതിയ പേര്‍ ചേര്‍ക്കാന്‍ - ഫോം 4
വിവരങ്ങള്‍ തിരുത്താന്‍ - ഫോം 6
സ്ഥലംമാറ്റം ചെയ്യാന്‍ - ഫോം 7
അപേക്ഷകള്‍ sec.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ ആവശ്യമായ രേഖകളുമായി നേരിട്ട് ഹാജരാകണം.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ ഫോം 5-ല്‍ ഓണ്‍ലൈനായി നല്‍കാം. പിന്നീട്, അതിന്റെ പ്രിന്റ് ഔട്ടില്‍ അപേക്ഷകനും ആ വാര്‍ഡിലെ ഒരു വോട്ടറും ഒപ്പിട്ട്, നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട ഫോമില്‍ നേരിട്ട് ഓഫീസിലും അപേക്ഷിക്കാം.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സെക്രട്ടറി, കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറി എന്നിവരാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍. അവരുടെ തീരുമാനത്തിനെതിരെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് ഉത്തരവ് ലഭിച്ച ദിവസത്തില്‍ നിന്ന് 15 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം.