Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിനു ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; ലോക്ക്ഡൗണ്‍ തുടരുമോ?

കേരളത്തിനു ആശങ്കയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്; ലോക്ക്ഡൗണ്‍ തുടരുമോ?
, വ്യാഴം, 3 ജൂണ്‍ 2021 (19:38 IST)
കോവിഡ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി മൂന്നാം ദിവസവും 15 ശതമാനത്തില്‍ നില്‍ക്കുന്നത് കേരളത്തിനു ആശങ്കയാകുന്നു. ദിനംപ്രതി കുറഞ്ഞുവന്നിരുന്ന ടിപിആര്‍ കഴിഞ്ഞ മൂന്ന് ദിവസമായി 15 ല്‍ തന്നെ നില്‍ക്കുകയാണ്. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ജൂണ്‍ ഒന്ന് മുതല്‍ ഇങ്ങോട്ടുള്ള കണക്കുകള്‍ ചെറിയ ആശങ്ക സൃഷ്ടിക്കുന്നു. 
 
മേയ് 31 ന് കേരളത്തില്‍ 12,300 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ശതമാനമായിരുന്നു. സംസ്ഥാനത്തെ കോവിഡ് കര്‍വ് താഴുന്നതിന്റെ ഗ്രാഫ് വിശകലനം ചെയ്യുമ്പോള്‍ മേയ് 31 ന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13 ശതമാനത്തില്‍ നിന്ന് കുറയേണ്ടതായിരുന്നു. എന്നാല്‍, ജൂണ്‍ ഒന്നിന് കേരളത്തില്‍ 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനം ആകുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. ജൂണ്‍ രണ്ടിന് 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ശതമാനമായി. ഇന്നും സ്ഥിതി സമാനമാണ്. 18,853 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ശതമാനവും! ഈ കണക്കുകള്‍ അത്ര ശുഭസൂചനയല്ല നല്‍കുന്നത്. 
 
ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ വിശകലനം ചെയ്യുമ്പോള്‍ ഇതേ ആശങ്ക നിലനില്‍ക്കുന്നു. വയനാട് ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇടുക്കിയില്‍ 498 പേര്‍ക്കും. ബാക്കി എല്ലാ ജില്ലകളിലും പ്രതിദിന രോഗബാധ 500 ന് മുകളിലാണ്. മലപ്പുറം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഇന്ന് രണ്ടായിരത്തിനു പുറത്ത് രോഗികള്‍ ഉണ്ട്. തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ആയിരത്തില്‍ കൂടുതലും. 
 
ഒറ്റയടിക്ക് തുറന്നാല്‍ വന്‍ പ്രതിസന്ധി 
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയാല്‍ രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 30,000 കടന്നേക്കുമെന്ന ആശങ്ക ആരോഗ്യവകുപ്പിനും സര്‍ക്കാരിനും ഉണ്ട്. അതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യം ആലോചിക്കും. 
 
നിലവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ തന്നെ പ്രതിദിന രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് അടുത്താണ്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ രോഗികളുടെ എണ്ണം ഉയരും. ഈ സാഹചര്യം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 

ആരോഗ്യവിദഗ്ധര്‍ പറയുന്നത് 
 
കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇനിയും നീട്ടേണ്ടതില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കോവിഡ് വ്യാപന കര്‍വ് താഴ്ന്നതിനാല്‍ ഉപാധികളോടെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയാണ് ഉത്തമമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി പിന്നീട് താഴേക്കുവരുന്നതാണ് ഒരു പകര്‍ച്ചവ്യാധിയുടെ തരംഗം. ഏറ്റവും കൂടുതല്‍ രോഗികളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് രോഗവ്യാപനത്തിന്റെ ഏറ്റവും മൂര്‍ധന്യാവസ്ഥ. കേരളത്തില്‍ ഈ ഘട്ടം കഴിഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏപ്രില്‍ 28 നാണ് കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. പിന്നീട് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയര്‍ന്നു. മേയ് 12 നാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് കര്‍വ് പതുക്കെ താഴാന്‍ തുടങ്ങി. നിലവില്‍ കര്‍വ് താഴ്ന്നു തന്നെയാണ് നില്‍ക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നയത്തില്‍ ഇളവ് ആകാമെന്നാണ് വിലയിരുത്തല്‍.
 
സര്‍ക്കാര്‍ കാണുന്നത്
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് അവസാനിച്ചേക്കും. മേയ് എട്ടിനു ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ഒരു മാസം പിന്നിടും. അതുകൊണ്ട് തന്നെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാകില്ല. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 
 
ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും,മൂന്നാം തരംഗത്തിന് തയ്യാറെടുപ്പ് തുടങ്ങിയെന്ന് മുഖ്യമന്ത്രി