കെവിൻ വധം: തെളിവെടുപ്പിനിടെ വാൾ കണ്ടെടുത്തു, മുൻ മൊഴികളിൽ തന്നെ ഉറച്ചുനിന്ന് പ്രതികൾ
കെവിൻ വധം: തെളിവെടുപ്പിനിടെ വാൾ കണ്ടെടുത്തു
Publish Date: Sun, 03 Jun 2018 (16:47 IST)
Updated Date: Sun, 03 Jun 2018 (16:49 IST)
കെവിൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ചുവെന്ന് കരുതുന്ന വാൾ അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ പ്രതികൾ മുൻ മൊഴികളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. തങ്ങളുടെ പക്കലിൽ നിന്ന് കെവിൻ രക്ഷപ്പെട്ടുവെന്ന മൊഴിയാണ് തെളിവെടുപ്പിനിടയിലും പ്രതികൾ പറയുന്നത്.
കസ്‌റ്റഡിയിലെടുത്ത പ്രതി വിഷ്‌ണുവിന്റെ വീട്ടിൽ നിന്നാണ് വാൾ കണ്ടെത്തിയത്. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഫോണിലൂടെ അറിയിച്ചുവെന്ന രണ്ടാം പ്രതി നിയാസിന്‍റെ മൊഴി നീനു നേരത്തേ തള്ളിയിരുന്നു. ഗൂഢാലോചനയില്‍ പങ്കാളിയായെന്ന കുറ്റം ചുമത്താനുള്ള സാധ്യത കണക്കിലെടുത്തു നീനുവിന്‍റെ അമ്മ രഹ്ന മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി.
എന്നാൽ കെവിന്റെ മരണം മുങ്ങിമരണമാണെന്ന് പറഞ്ഞ് പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വന്നിരുന്നു. ശരീരത്തിൽ 16 മുറിവുകൾ ഉണ്ടെങ്കിലും ഇത് മരണകാരണമായില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. കണ്ണിനും കാര്യമായ പരുക്കുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കില്ല. ക്രൂര മർദ്ദനത്തിന് ശേഷം വെള്ളത്തിലേക്കെറിഞ്ഞതോ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ വെള്ളത്തിലേക്ക് വീണതോ ആകാൻ സാധ്യതയുണ്ടെന്നും മുമ്പ് പറഞ്ഞിരുന്നു. കണ്ണിന്റെ മുകളിലേറ്റ ക്ഷതവും അസ്വാഭാവിക മരണത്തിലേക്ക് വിരൽചൂണ്ടിയിരുന്നു. എന്നാൽ ഇതെല്ലാം മാറ്റിമറിച്ചുകൊണ്ടാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് വന്നത്.