Publish Date: Tue, 09 Apr 2019 (17:16 IST)
Updated Date: Tue, 09 Apr 2019 (17:18 IST)
കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 4.57നാണ് മരണം.
മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ദീർഘകാലമായി ആസ്‌തമയ്‌ക്ക് ചികിത്സയിലായിരുന്നു മാണി. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശത്തിൽ അണുബാധ കൂടിയ നിലയിലായിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചൊവ്വാഴ്‌ച രാവിലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. മൂന്ന് മണിയോടെ നില ഗുരുതരമായി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയുമായിരുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ധനകാര്യ മന്ത്രിയായും നിയസഭാ സാമാജികനായിട്ടുള്ള വ്യക്തിയാണ് കെഎം മാണി. അഭിഭാഷകനും കൂടിയായ മാണി നിരവധി കൃതികളും രചിച്ചിട്ടുണ്ട്. അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലും കെ എം മാണി പങ്കെടുത്തിരുന്നില്ല.