Publish Date: Tue, 25 Jun 2019 (11:48 IST)
Updated Date: Tue, 25 Jun 2019 (11:49 IST)
ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണ കേസില്‍ അഭിഭാഷകൻ വെളിപ്പെടുത്തലുകൾ നടത്തിയതോടെ കൂടുതൽ കുരുക്കിലായത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. മാധ്യമങ്ങളിൽ നിന്നാണ് താൻ വാർത്തയറിഞ്ഞതെന്നായിരുന്നു കോടിയേരി ആദ്യം പ്രതികരിച്ചിരുന്നത്.
ഈ കേസുമായി ഒന്നും അറിയില്ലെന്ന ഭാവത്തിലായിരുന്നു കോടിയേരിയുടെ ആദ്യം മുതലുള്ള പ്രതികരണം. അഭിഭാഷകന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കോടിയേരിയുമായും ഭാര്യയുമായും സംസാരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെ പറഞ്ഞതൊക്കെ മാറ്റിപ്പറയേണ്ടി വരേണ്ട അവസ്ഥയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി.
ബിനോയിയുടെ അമ്മ വിനോദിനി മുംബൈയില്‍ യുവതിയുമായി അനുരജ്ഞന ശ്രമം നടത്തിയിട്ടേയില്ലെന്ന നിലപാട് അല്‍പ്പം മയപ്പെടുത്തി, സംസാരിച്ചിരുന്നു എന്നാണ് പുതിയ വിശദീകരണം. അഭിഭാഷകൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു നേരത്തെ പറഞ്ഞത്. കേസിനെ കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ട് ബിനോയിക്കുള്ള വക്കീല്‍ നോട്ടീസ് വീട്ടില്‍ ലഭിച്ചു. കോടികള്‍ കൊടുക്കാനുണ്ടായിരുന്നെങ്കില്‍ മകനെതിരെയുള്ള കേസ് ഉണ്ടാകുമായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.