Publish Date: Sun, 01 Mar 2020 (13:22 IST)
Updated Date: Sun, 01 Mar 2020 (13:23 IST)
കൊട്ടിയൂര്‍ പീഡനക്കേസില്‍ 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട റോബിന്‍ വടക്കുംചേരിയെ വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കി. പ്രത്യേകാധികാരം ഉപയോഗിച്ച് മാർപ്പാപ്പയുടേതാണ് നടപടി. ഡിസംബര്‍ അഞ്ചിനാണ് ഉത്തരവ് ഇറങ്ങിയത്. ഇത് മാനന്തവാടി രൂപതയിലെത്തുകയും റോബിന് കൈമാറുകയും ചെയ്തു. പിന്നീട് രൂപത ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് ഇന്ന് പുറത്തുവിടുകയായിരുന്നു.
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ റോബിൻ അറസ്റ്റിലായതിനെ തുടർന്ന് 2017 ഫെബ്രുവരിയില്‍ വൈദികവൃത്തിയില്‍ നിന്ന് റോബിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്ന് സസ്‌പെന്‍ഷന്‍ നടപടി മാത്രമായിരുന്നു റോബിനെതിരെ സ്വീകരിച്ചിരുന്നത്.
2019ലാണ് റൊബിനെതിരെ തലശ്ശേരി പോക്‌സോ കോടതി മൂന്നുകേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇതോടെയാണ് ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന തീരുമാനത്തിലേക്ക് രൂപത മാറിയത്.