Publish Date: Mon, 07 Feb 2022 (19:59 IST)
Updated Date: Mon, 07 Feb 2022 (20:34 IST)
വിവാഹദിനത്തിൽ അണിഞ്ഞൊരുങ്ങുന്നതിന്നു മുൻപ് നവവധു വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് തുടരന്വേഷണം ആരംഭിച്ചു.യുവതിയുടെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് ചേവായൂർ ഇൻസ്പെക്ടർ പി. ചന്ദ്രമോഹൻ പറഞ്ഞു.
എന്റെ എല്ലാ കാര്യങ്ങളും അവനറിയാം, ഒപ്പം ജീവിക്കാൻ കഴിയില്ല. ഞാൻ എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത് എന്നാണ് പോലീസ് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തത കിട്ടാൻ പോലീസ് അന്വേഷണം നടത്തുന്നത്.
കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയാണ് (30) മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സുമായി ഇന്നലെ നടത്താൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു.
വധുഗൃഹത്തിലായിരുന്നു വിവാഹം നടത്താനിരുന്നത്. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനാൽ ശുചിമുറിയിലെ ചില്ല് പൊട്ടിച്ചു നോക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്ന് കിടപ്പുമുറിയിലെ ജനൽചില്ല് തകർത്ത് നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.