Publish Date: Wed, 20 Jul 2022 (19:41 IST)
Updated Date: Wed, 20 Jul 2022 (19:43 IST)
കോഴിക്കോട്: സംസ്ഥാന സർക്കാർ സ്ഥാപനമായ കെ.എസ്.എഫ്.ഇ യിൽ നിന്ന് 50 ലക്ഷം തട്ടിയ രണ്ടു പേർ അറസ്റ്റിലായി. കൊണ്ടോട്ടി ശാഖയിൽ നിന്ന് വ്യാജ രേഖ ഉപയോഗിച്ചാണ് ശാഖാ മാനേജരായിരുന്ന കോഴിക്കോട് കൊമ്മേരി സൗപർണിക വീട്ടിൽ സന്തോഷ് (53), കോഴിക്കോട് കക്കോടി മൊരിക്കര സ്വദേശി റിയാസ് വീട്ടിൽ ജയജിത്ത് (42) എന്നിവരാണ് അറസ്റ്റിലായത്.
കൊണ്ടോട്ടി ശാഖയിൽ 201618 കാലയളവിൽ സന്തോഷിന്റെ സഹായത്തോടെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി ആളുകളുടെ പേരിൽ ലക്ഷങ്ങളുടെ കുറിയിൽ ചേർന്ന ജയജിത്ത് ചിട്ടികൾ വിളിച്ചെടുത്തുകയും വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പണം തട്ടിയെടുക്കുകയും ചെയ്തു എന്നാണു കേസ്.
ജയജിത്ത് സർക്കാർ ഹോസ്റ്റൽ വാർഡനായിരുന്നു. അവിടത്തെ സീലും മറ്റും ഉപയോഗിച്ചായിരുന്നു വ്യാജ രേഖകൾ നിർമ്മിച്ചത്. എന്നാൽ കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നിലവിലെ മാനേജർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. ഇരുവരും ഒരു വർഷമായി സസ്പെൻഷനിലുമാണ്. മറ്റു ശാഖകളിലും ഇവർ തട്ടിപ്പ് നടത്തിയതായാണ് സൂചന.