സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം
സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കേരളത്തില്‍ എലിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജൂലൈ 22 വരെ സംസ്ഥാനത്ത് 1,494 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ മാത്രം 287 കേസുകളും 22 മരണങ്ങളും ഉണ്ടായി. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് മരണങ്ങളില്‍ 50ശതമാനത്തിലധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി മൃഗങ്ങളുടെ മൂത്രത്തില്‍ കാണപ്പെടുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് ഈ രോഗം പടര്‍ത്തുന്നത്.
മഴക്കാലത്ത് മണ്ണിനടിയിലെ വസിക്കുന്ന ബാക്ടീരിയകള്‍ സജീവമാവുകയും കാലിലെ ചെറിയ മുറിവുകളിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നതിലൂടെയാണ് ലെപ്‌റ്റോസ്‌പൈറോസിസ് പടരുന്നത്. എലികള്‍, നായ്ക്കള്‍, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളിലും ഈ ബാക്ടീരിയകള്‍ കാണപ്പെടുന്നു. സ്വാഭാവികമായും അവയുടെ മൂത്രത്തിലൂടെയാണ് അവ പുറത്തുവരുന്നത്. അതിനാല്‍, വയലുകളിലും കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും ശുചീകരണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എളുപ്പത്തില്‍ രോഗം പിടിപെടാം.
തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എപ്പിഡെമിയോളജിസ്റ്റും പ്രൊഫസറുമായ ഡോ. അല്‍താഫ് എ പറഞ്ഞു. പലപ്പോഴും, ശുചീകരണ പ്രവര്‍ത്തനങ്ങളിലോ കൃഷിയിലോ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് രോഗങ്ങളെയും അവയുടെ അനന്തരഫലങ്ങളെയും കുറിച്ച് അറിയാന്‍ വേണ്ടത്ര വിദ്യാഭ്യാസം കാണില്ല.. കൂടാതെ, സംസ്ഥാനത്ത് ധാരാളം കുടിയേറ്റ തൊഴിലാളികളുണ്ട്. സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കുന്നതിന്റെയും മുന്‍കരുതല്‍ മരുന്നുകള്‍ കഴിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ അവരെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഡോ. അല്‍താഫ് പറഞ്ഞു.